×
സങ്കടമകറ്റാൻ ചിരിമരുന്നുമായി വിദേശികൾ

കൊച്ചി: വേദന കൊണ്ട് പുളയുന്ന രോഗികൾക്ക് മുന്നിൽ ചിരിയെന്ന ഔഷധവുമായി കടൽ കടന്ന് വീണ്ടും അവരെത്തി, മെഡിക്കൽ ക്ലൗൺസ് എന്ന പേരിലറിയപ്പെടുന്ന കോമാളികൾ. ഫ്രാൻസിൽ നിന്നുള്ള പിന ബ്ലാങ്‌വൂർട്ടും സംഘവുമാണ് കൊച്ചി അമൃത ഹോസ്പിറ്റലിലെ രോഗികൾക്ക് ആശ്വാസം പകരാനെത്തിയത്. ഇത് മൂന്നാംതവണയാണ് ഇവർ ആശുപത്രിയിൽ തങ്ങളുടെ ദൗത്യവുമായി എത്തുന്നത്. ഫ്രാൻസിൽ പ്രൊഫഷണൽ കലാരംഗത്തുള്ള സിൽവി, ക്രിസ്റ്റഫെ, ഫെബിയെന്നെ എന്നിവരാണ് ഇത്തവണ പിനയോടൊപ്പം എത്തിയിട്ടുള്ളത്.

വിദേശരാജ്യങ്ങളിൽ സാധാരണമായ ക്ലൗൺകെയർ എന്ന ആശയം പങ്കുവയ്ക്കാൻ 2017ലാണ് അവർ ആദ്യമായി കൊച്ചി അമൃത ആശുപത്രിയിലെത്തിയത്. പിന്നെ 2019ലും. പിന്നീട് കൊവിഡ് ലോകമെങ്ങും പിടിമുറുക്കിയതിനാൽ സന്ദർശനം നീണ്ടു. കൊവിഡിന് ശേഷം ഇത് ആദ്യമായാണ് ഇവർ ആശുപത്രി സന്ദർശിക്കുന്നത്. കൊവിഡ് കാലത്ത് രോഗികളെ ചിരിപ്പിക്കാൻ നേരിട്ട് ആശുപത്രികളിലെത്താനായില്ലെങ്കിലും തങ്ങളുടെ ദൗത്യം മറന്നിരുന്നില്ല പിന. വീഡിയോ കോൺഫറൻസ് വഴിയും ടി.വി ഷോ വഴിയും രോഗികൾക്ക് മുന്നിലെത്തി. പിന്നീട് കുട്ടികളും രക്ഷിതാക്കളും മാനസിക സമ്മർദ്ദത്തിലാകുന്നുവെന്ന് കണ്ടെത്തിയപ്പോൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സാമൂഹിക അകലം പാലിച്ചും മാസ്കിട്ടും വീണ്ടും രംഗത്തിറങ്ങി. കൊവിഡ് കാലത്തെ തന്റെ അനുഭവം സവിശേഷമായിരുന്നുവെന്ന് പറയുന്നു പിന. ആ ദു:ഖകാലത്ത് ആളുകളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ തങ്ങളാൽ സാധിച്ചുവെന്നത് ഭാഗ്യമായി കാണുന്നുവെന്നും പിന പറയുന്നു.


മെഡിക്കൽ ക്ലൗണിം​ഗ് എന്ന ഔഷധം

വിദേശത്ത് ഓപ്പറേഷൻ തീയേറ്ററുകളിൽ വരെ പ്രവേശനം അനുവ​ദിക്കപ്പെട്ടിട്ടുള്ളതാണ് മെഡിക്കൽ ക്ലൗൺസിന്. സിനിമയിലെയോ നാടകഗ്രൂപ്പുകളിലെയോ അഭിനേതാക്കളും സംഗീതജ്ഞരും സംവിധായകരുമൊക്കെയാണ് കോമാളികളുടെ വേഷത്തിലെത്തുക. ചിരി ഔഷധമാണ് എന്ന തത്വത്തിൽ വിശ്വസിച്ചാണ് ഇവർ ആശുപത്രികളിൽ രോഗികൾക്ക് മുന്നിലെത്തുന്നത്. എന്നാൽ, കാണുന്നത്ര എളുപ്പമല്ല മെഡിക്കൽ ക്ലൗണിംഗ്. ആശുപത്രിയിലെത്തുന്നതിനും ഒരുമാസം മുമ്പ് പരിശീലനം നടത്തും. ആശുപത്രിയിൽ ഏതൊക്കെ രോഗത്തിന് ചികിത്സകളുണ്ടെന്നും രോഗികളുടെ ആരോഗ്യാവസ്ഥ എന്തെന്നുമൊക്കെ തിരിച്ചറിയുന്നത് ഉത്തരവാദിത്തം എളുപ്പമുള്ളതാക്കുമെന്ന് പിന പറയുന്നു. രോഗിയ്ക്ക് മാത്രമല്ല, മാനസിക സമ്മർദ്ദം തങ്ങി നിൽക്കുന്ന ആശുപത്രി അന്തരീക്ഷത്തിൽ കൂട്ടിരിപ്പുകാർ, ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രിയിലെ മറ്റു ജോലിക്കാർ എന്നിവർക്കെല്ലാം സന്തോഷം പകരുകയാണ് ഇവരുടെ ലക്ഷ്യം. മറുപക്ഷത്തുള്ളവരോട് അടുത്തിടപഴകിയാണ് ഇവർ തങ്ങളുടെ ദൗത്യം നിറവേറ്റുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് പ്രധാനമായും മെഡിക്കൽ ക്ലൗണിംഗ് ചെയ്യാറുള്ളത്. അവരുടെ ദു:ഖവും പേടിയും അകറ്റുന്നത് ചികിത്സ എളുപ്പമാക്കുന്നുവെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് പിന പറയുന്നു. 

ഇത്തവണത്തെ വരവിന് മെഡിക്കൽ ക്ലൗണിംഗ് ഇവിടെ സർവ്വസാധാരണമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് പിനയ്ക്ക്. അതിനായി ഒരു പദ്ധതി രൂപപ്പെടുത്തുകയും അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുകയും ചെയ്തു. ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ കലാകാരന്മാരെ മെഡിക്കൽ ക്ലൗണിംഗ് പരിശീലിപ്പിച്ച് രംഗത്തിറക്കുകയാണ് ഉദ്ദേശ്യം. പീഡിയാട്രിക് വാർഡുകളിൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇവരുടെ സേവനം ലഭ്യമാക്കുന്ന വിധത്തിലാണ് പരിശീലനം നൽകുക. അമൃത ആശുപത്രിയിലാകും തുടക്കം. അടുത്ത വർഷത്തോടെ ഇത് ലക്ഷ്യം കാണുമെന്ന ആത്മവിശ്വാസത്തിലാണ് ഇവർ.