നാട്ടിൽ ആഫ്രിക്കൻ ഒച്ചുകളുണ്ടോ? എങ്കിൽ കരുതലെടുത്തോളൂ. ഒച്ചുകളിൽ നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് എന്ന ഗുരുതരമായ രോഗാവസ്ഥ ദക്ഷിണേന്ത്യയിലെ കുട്ടികൾക്കിടയിൽ വ്യാപകമാകുന്നുവെന്ന് കൊച്ചി അമൃത ആശുപത്രിയിൽ നടന്ന പഠനത്തിൽ കണ്ടെത്തി. രോഗിയുടെ മരണത്തിന് ഇടയാക്കുന്നതോ മസ്തിഷ്കത്തിനും ഞരമ്പിനും ശാശ്വതമായി തകരാറുണ്ടാക്കുന്നതോ ആണ് ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ്. ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് എന്നത് തലച്ചോറിനെയും അതിന്റെ ചുറ്റുമുള്ള ടിഷ്യൂകളെയും ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ്. അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. കെ.പി. വിനയന്റെ നേതൃത്വത്തിലുള്ള സംഘമാണ് 14 വർഷം നീണ്ട പഠനം നടത്തിയത്.
ഒച്ചുകളിൽ സാധാരണയായി കാണപ്പെടുന്ന ആൻജിയോസ്ട്രോങ്ങ്ലസ് കാൻ്റൊനെൻസിസ് അഥവാ റാറ്റ് ലങ് വേം (എലിയുടെ ശ്വാസകോശത്തിൽ ഉരുവാക്കപ്പെടുന്ന പാരസൈറ്റുകളായ അണുക്കൾ) ആണ് ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസിന് കാരണമാകുന്നത്. ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഒച്ചിന്റെ ലാർവ വീണ ഭക്ഷണത്തിലൂടെയോ കളിപ്പാട്ടത്തിലൂടെയോ കുട്ടികൾക്ക് അണുബാധയേൽക്കാം. കുടലിൽ നിന്ന് തലച്ചോറിലേക്ക് സഞ്ചരിക്കുന്ന ലാർവ ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് ഉണ്ടാക്കുന്നു. വൃത്തിയാക്കാത്ത, വേവിക്കാത്ത പച്ചക്കറികൾ അടങ്ങിയ സാലഡുകൾ കഴിക്കുന്നതിലൂടെയും സാമൂഹിക-സാംസ്‌കാരിക രീതികളുടെയോ പ്രത്യേക പാചക ശീലങ്ങളുടെയോ ഭാഗമായി പാകം ചെയ്യാത്ത ഉടുമ്പ്, ഞണ്ട്, തവള, ചെമ്മീൻ എന്നിവയുടെ മാംസം കഴിക്കുന്നതിലൂടെയും ഈ അണുബാധയേൽക്കാം.
സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ ഉയർന്ന തോതിലുള്ള പനി, അലസത, ക്ഷോഭം, പ്രകാശത്തോടും ശബ്ദത്തോടുമുള്ള സംവേദനക്ഷമത, ഛർദ്ദി, അല്ലെങ്കിൽ ഇടവിട്ടുള്ള ബോധ, അബോധാവസ്ഥ എന്നിവയാണ് ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസിന്റെയും ലക്ഷണങ്ങൾ. എന്നാൽ, മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് ഈ രോഗലക്ഷണങ്ങൾ കുറയുന്നില്ല എന്നതാണ് ഇ.എം നെ മറ്റു മെനിഞ്ജൈറ്റിസുമായി വ്യത്യാസപ്പെടുത്തുന്നത്. ലംബർ പഞ്ചർ എന്ന ലളിതമായ നടപടിക്രമത്തിലൂടെ സെറിബ്രോസ്പൈനൽ ദ്രാവകത്തിൽ (സിഎസ്എഫ്) ഇസിനോഫിലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ത്യയിൽ പാരസൈറ്റ് അണുബാധ തിരിച്ചറിയാൻ മതിയായ പ്രത്യേക പരിശോധനകളില്ല.
"കഴിഞ്ഞ പത്തുവർഷക്കാലമായി ഈ പ്രദേശങ്ങളിൽ നിന്ന് ഇ.എം ബാധിച്ച് വരുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ബാക്ടീരിയൽ, വൈറൽ, ട്യൂബർകുലസ് മെനിഞ്ചൈറ്റിസിന് ആഴ്ചകളോളം ചികിത്സ തേടിയതിന് ശേഷമാണ് പലരിലും രോഗം തിരിച്ചറിയപ്പെടുന്നത് പോലും. തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ രോഗം സംശയിക്കപ്പെടുന്ന പ്രാദേശിക പ്രദേശങ്ങളിൽ ഉചിതമായ പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്. ഒച്ചുകളുള്ള പ്രദേശങ്ങളിലെ അഴുക്കിലും മണ്ണിലും കളിക്കുന്ന കുട്ടികളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, സാലഡുകൾ പോലെ അസംസ്‌കൃതമായി ഉപയോഗിക്കുന്ന പച്ചക്കറികൾ ശരിയായി വൃത്തിയാക്കുക എന്നിവ അനിവാര്യമായ പ്രതിരോധ മാർഗ്ഗങ്ങളാണ്. " പീഡിയാട്രിക് ന്യൂറോളജി തലവൻ ഡോ. കെ.പി. വിനയൻ പറയുന്നു.
"മുമ്പ് കരുതിയത് പോലെ ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് അപൂർവ്വമല്ല എന്ന് ഞങ്ങളുടെ പഠനം വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് കാലവർഷത്തിന് ശേഷമുള്ള മാസങ്ങളിൽ. കഴിഞ്ഞ 1-2 പതിറ്റാണ്ടുകളായി വലിയ ആഫ്രിക്കൻ ഒച്ചുകളുടെ (അചാറ്റിന ഫുലിക്ക) എണ്ണത്തിലുള്ള വർദ്ധനവ്, ഈ ഒച്ചുകൾ ധാരാളമായി ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് എത്രത്തോളം അപകടസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു." അമൃത ആശുപത്രി പീഡിയാട്രിക് ന്യൂറോളജിയിലെ ഡോ. വൈശാഖ് ആനന്ദ് കൂട്ടിച്ചേർത്തു.
ഈ അണുബാധയേറ്റ, ശരാശരി 3.9 വയസ് പ്രായമുള്ള (0.8 മുതൽ 17 വയസ്സ് വരെ) കുട്ടികൾ സാധാരണയായി പനി, തലവേദന, മുൻകോപം, കോങ്കണ്ണ്, നേത്രരോഗമായ പാപ്പില്ലെഡെമയുടെ തുടക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നതായി പഠനം കണ്ടെത്തി. ആശുപത്രി പ്രവേശനത്തിന് 3 മുതൽ 42 ദിവസം മുമ്പാണ് ഈ ലക്ഷണങ്ങൾ കാണിച്ചത്.
ഒച്ചുകളിലൂടെ പകരുന്ന ഈസിനോഫിലിക് മെനിൻഗോ എൻസെഫലൈറ്റിസ് സംബന്ധിച്ച അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗലക്ഷണം കണ്ടെത്താനും വേഗത്തിൽ രോഗനിർണയം നടത്താനും സങ്കീർണതകൾ തടയുന്നതിന് ഉടനടി ചികിത്സ ആരംഭിക്കാനും ജാഗ്രതയോടെയുള്ള നിരീക്ഷണം ആവശ്യമാണ്. വലിയ ആഫ്രിക്കൻ ഒച്ചുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ പൊതുജനാരോഗ്യ കാമ്പെയ്‌നുകൾ നടത്തുന്നതിന് പുറമെ ഒച്ചുകൾ ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുന്നതിന് സ്കൂളുകളിൽ വിദ്യാഭ്യാസ പരിപാടികൾ ഉൾപ്പെടുത്താനും വിദഗ്ധർ ശുപാർശ ചെയ്യുന്നു.