×
ക്യാൻസറിനെ കീഴടക്കാം കൃത്യമായ ചികിത്സയിലൂടെ

ഫെബ്രുവരി -4 : ലോക ക്യാൻസർ ദിനം

"സർവ്വ രോഗങ്ങളുടെയും ചക്രവർത്തി"! പ്രസിദ്ധ എഴുത്തുകാരനും ഡോക്ടറുമായ സിദ്ധാർത്ഥ മുഖർജി തന്റെ നോവലിൽ ക്യാൻസറിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. മനുഷ്യശരീരത്തെ വെട്ടിപ്പിടിക്കാനുള്ള കഴിവും സൗഖ്യത്തിന് വിട്ടുകൊടുക്കാതെ രോഗിയെ കീഴ്പ്പെടുത്താൻ കാണിക്കുന്ന പോരാട്ടവീര്യവുമൊക്കെ ചക്രവർത്തി എന്ന വിളിപ്പേരിനെ ക്യാൻസർ അന്വർത്ഥമാക്കിയിരുന്നു. ക്യാൻസർ എന്നാൽ അതിഭയാനകമായ ഒരു രോഗമാണെന്ന് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരിലും പൊതുജനങ്ങളിലും ചിന്താഗതി ഉണ്ടായതിന് പിന്നിലും കാരണം മറ്റൊന്നല്ല. ക്യാൻസർ എന്നാൽ മരണത്തിന് സമമാണെന്നും അതിൽനിന്ന് രോഗിക്ക് തിരിച്ചു പോക്കില്ലെന്നും ഒക്കെയുള്ള തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ ഇന്നുമുണ്ട്. പഴയ സിനിമകളും നോവലുകളും ക്യാൻസറിനെ ചിത്രീകരിച്ചിരുന്നതും ഭീകരവും നാടകീയവുമായിട്ടാണ്. രക്തം ഛർദിച്ച് മരിക്കുന്ന കഥാപാത്രങ്ങൾ നമ്മുടെ ഓർമ്മയിലുണ്ടാകും. ഇത് ക്യാൻസറിനെ ഒരു ഭീകര അസുഖമായി കാണാൻ നമ്മുടെ സമൂഹത്തിനെ സ്വാധീനം ചെലുത്തിയിരിക്കാം. പണ്ട് ക്യാൻസർ എന്ന ശത്രുവിന് മുന്നിൽ നിശബ്ദമായി കീഴടങ്ങാനേ മനുഷ്യന് കഴിയുമായിരുന്നുള്ളൂ. കാരണം ക്യാൻസർ രോഗത്തെപ്പറ്റിയുള്ള അറിവ് അന്ന് ശാസ്ത്രലോകത്തിന് പരിമിതമായിരുന്നു. ഇന്ന് കഥയാകെ മാറി. ക്യാൻസർ രോഗത്തെപ്പറ്റിയുള്ള അറിവിന്റെ കാര്യത്തിൽ ഇപ്പോൾ നാം വളരെയധികം മുന്നേറിയിരിക്കുന്നു.
ശത്രുവിന്റെ കൂടുതൽ വിവരങ്ങളും അവന്റെ ദൗർബല്യവുമൊക്കെ അറിഞ്ഞാൽ അതിനെ കീഴ്പ്പെടുത്തി വിജയിക്കാൻ എളുപ്പമാകും. കോശങ്ങളിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങൾ, അതെങ്ങനെ കാൻസറിന് കാരണമാകുന്നു, കോശങ്ങൾ എങ്ങനെ വളരുന്നു, എങ്ങനെ പടരുന്നു, എങ്ങനെ ക്യാൻസർ നേരത്തെ കണ്ടെത്താം എന്നിവയെല്ലാം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. ഓരോ ക്യാൻസർ രോഗിയും ഓരോ യോദ്ധാവാണ്. ആ പോരാട്ടത്തിൽ ഒപ്പം നിൽക്കുകയും വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ഏറ്റവും മികച്ച ആയുധങ്ങൾ പാകപ്പെടുത്തി നൽകുകയുമാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്. അതിൽ ഒരുപാട് മുന്നേറാൻ കഴിഞ്ഞു എന്നത് നമുക്കേവർക്കും പ്രത്യാശയും ആശ്വാസവും നൽകുന്നതാണ്.

കാൻസർ ചികിത്സ ഓരോരുത്തരിലും വ്യത്യസ്തം
ക്യാൻസറിനെ കുറിച്ചുള്ള അറിവ് പരിമിതമായ കാലഘട്ടങ്ങളിൽ ചികിത്സാ രീതികളും മരുന്നുകളും ഒക്കെ പരിമിതമായിരുന്നു. പക്ഷേ ഇന്ന് നാം ക്യാൻസറിനെ അനുദിനം കൂടുതൽ മനസ്സിലാക്കി വരുന്നു. ഓരോ ക്യാൻസറും വ്യത്യസ്തമാണെന്ന് മനസ്സിലാക്കി അവയുടെ സ്വഭാവവും രീതികളും  പഠിച്ച് ഏറ്റവും മികച്ച ഫലം കിട്ടുന്ന രീതിയിൽ ഓരോരുത്തർക്കുമുള്ള ചികിത്സ ഡിസൈൻ ചെയ്യുന്ന പേഴ്സണലൈസ്ഡ് കാൻസർ മെഡിസിൻ ആണ് ഇപ്പോൾ ഓങ്കോളജിസ്റ്റുകൾ പിന്തുടരുന്നത്. അപ്പോൾ ഓരോരുത്തരുടെയും ചികിത്സ വ്യത്യസമായിരിക്കും. ഒരേ അച്ചിൽ വാർത്ത ചികിത്സാരീതികൾക്ക്‌ ഇന്ന്  സ്ഥാനമില്ല.

ഉദാഹരണത്തിന് ഒരു റൂമിൽ 10 സ്തനാർബുദ രോഗികൾ ഉണ്ടെങ്കിൽ ഓരോരുത്തരുടെ ട്യൂമർ ബയോളജി വ്യത്യാസമായിരിക്കും. അത് ആധുനിക പാത്തോളജി, മോളിക്കുലാർ, ജനറ്റിക് പരിശോധനകളിലൂടെ സഹായത്തോടെ  കൃത്യമായി മനസ്സിലാക്കി എടുക്കുകയും അതിന് അനുസരിച്ചുള്ള ചികിത്സ നിഷ്കർഷിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. ക്യാൻസർ കോശങ്ങളുടെ ഡിഎൻഎയിൽ അസുഖത്തിന് കാരണമായേക്കാവുന്ന  ജനിതക മാറ്റങ്ങൾ വരെ  കണ്ടെത്താനും അതിനെതിരെ പ്രവർത്തിക്കുന്ന മരുന്നുകളും ഇന്ന് ലഭ്യമാണ്. ഇത്തരം ചികിത്സയ്ക്ക് പാർശ്വഫലങ്ങൾ താരതമ്യേനെ കുറവും എഫിഷ്യൻസി കൂടുതലും ആയിരിക്കും.
ഒരാൾക്ക് ലങ് ക്യാൻസർ നാലാം സ്റ്റേജിലെത്തിയ അവസ്ഥയിൽ കണ്ടെത്തി കഴിഞ്ഞാൽ മുമ്പ് കീമോ തെറാപ്പി ചികിത്സ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ കീമോ ഒരു നിശ്ചിതകാലയളവ് വരെ മാത്രമേ തുടരാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ അതിന്റെ പാർശ്വഫലങ്ങൾ രോഗിയെ ബുദ്ധിമുട്ടിലാക്കും. പക്ഷേ കീമോ നിർത്തിക്കഴിഞ്ഞാൽ അസുഖം തിരിച്ചുവരാനോ മൂർച്ഛിക്കാനോ സാധ്യതയുണ്ട്. എന്നാൽ ഇപ്പോൾ രോഗിയുടെ ട്യൂമർ സെൽസിൽ നിർദിഷ്ട ജനിതക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നിർണയിക്കാൻ സാധിച്ചാൽ നമുക്ക് കീമോതെറാപ്പി ഉപേക്ഷിച്ച് ഒരു ടാബ്ലറ്റ് ഉപയോഗിച്ച് മാത്രം ചികിത്സിക്കാൻ സാധിക്കും. ആ ടാബ്ലറ്റ് നമുക്ക് ചിലപ്പോൾ വർഷങ്ങളോളം തുടരാൻ സാധിച്ചേക്കാം. രോഗിക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇതാണ് പേഴ്സണലൈസ്ഡ് കാൻസർ തെറാപ്പിയുടെ വിജയം.
ഇമ്മ്യൂണോതെറാപ്പി എന്ന നവീന ചികിത്സാ രീതിയും ഇന്ന് നിലവിലുണ്ട്. രോഗിയുടെ തന്നെ ഇമ്മ്യൂണിറ്റി കൂട്ടുകയും അതുവഴി കാൻസറിനെ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ ഇല്ലതാനും. പക്ഷേ ഈ ചികിത്സ എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കില്ല. ഓരോ ട്യൂമറിന്റെയും പ്രത്യേകതകൾ മനസ്സിലാക്കിയാണ്  ഇമ്മ്യൂണോതെറാപ്പി അനുയോജ്യമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. ഒരു തയ്യൽക്കാരൻ ഒരാളുടെ അളവെടുത്ത് പാകത്തിൽ ഉടുപ്പ് തുന്നുന്നത് പോലെയാണ് ക്യാൻസർ ഡോക്ടർമാരുടെ സംഘം ഒരു രോഗിയുടെ ചികിത്സ നിശ്ചയിക്കുന്നത്. ആ ഉടുപ്പ് മറ്റൊരാൾക്ക് പാകമാവുകയില്ല. രോഗിയുടെയും രോഗത്തിന്റെയും പല ഘട്ടങ്ങൾ കണക്കിലെടുത്ത് ഏറ്റവും ഏറ്റവും മികച്ച ചികിത്സ നിർണയിക്കുകയാണ് ചെയ്യുന്നത്.

സർജറിയും റേഡിയേഷനും പേടിക്കണ്ട
ചുറ്റുമുള്ള അവയവങ്ങളിൽ പടർന്നു പിടിക്കുന്ന സ്വഭാവവും രോഗം തിരിച്ചുവരാനുള്ള സാധ്യതയുമെല്ലാം കണക്കിലെടുത്ത് ക്യാൻസർ സർജറി എന്നും അല്പം പേടിപ്പെടുത്തുന്നവ ആയിരുന്നു. സ്തനാർബുദ രോഗികളിൽ സ്തനം പൂർണമായും മുറിച്ചു മാറ്റുന്നതോടൊപ്പം അതിനു താഴെയുള്ള പേശികൾ വരെ മുറിച്ചു മാറ്റിയിരുന്നു. കാലിലെയോ കൈകളിലെയോ എല്ലുകളിൽ ക്യാൻസർ വന്നാൽ ആ ഭാഗം പൂർണമായും മുറിച്ചു മാറ്റുക, മൂത്രസഞ്ചിയിൽ ക്യാൻസർ വന്നാൽ മൂത്രസഞ്ചി പൂർണ്ണമായും നീക്കം ചെയ്യുക തുടങ്ങിയവയാണ് പണ്ട് ചെയ്തിരുന്നത്.  എന്നാൽ ഇന്ന് ക്യാൻസർ  വന്നാലും ആ അവയവം അവിടെ നിലനിർത്തി ശസ്ത്രക്രിയ ചെയ്യാനുള്ള രീതികളാണ് അവലംബിക്കുന്നത്. ക്യാൻസർ മുഴ മാത്രം നീക്കം ചെയ്ത് ആ അവയവത്തിന്റെ ആകാരവും പ്രവർത്തനവും നിലനിർത്താൻ ഇന്നത്തെ കാൻസർ സർജറിക്ക് സാധിക്കുന്നു.
ഇത്തരം സർജറികൾ ദീർഘകാല ബുദ്ധിമുട്ടുകൾ വളരെയധികം കുറയ്ക്കുകയും രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങാനും സാധിക്കുന്നു. കീഹോൾ ക്യാൻസർ സർജറികളും റോബോട്ടിക് സർജറികളും ഇന്ന് പലവിധ ക്യാൻസറുകൾക്കായി ഉപയോഗിക്കുന്നുണ്ട്.
റേഡിയേഷൻ ചികിത്സ എന്ന് കേട്ടാൽ ഇന്നും ആളുകൾക്ക് ഭയമാണ്. “ഡോക്ടറേ …. വേറെ എന്ത് ചികിത്സ വേണമെങ്കിൽ തന്നോളൂ, പക്ഷേ റേഡിയേഷൻ മാത്രം വേണ്ട” എന്ന് പല രോഗികളും പറയാറുണ്ട്. ഭയത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. പലരും പറഞ്ഞു പേടിപ്പിച്ചിട്ടുണ്ടത്രേ. എന്നാൽ, ആധുനിക കാലത്തെ റേഡിയേഷൻ ഏറ്റവും കൃത്യം ആണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും, 3D പ്ലാനിങ്ങിന്റെയും സഹായത്തോടെ ചികിത്സിക്കേണ്ട ഭാഗത്ത് മാത്രം ടാർഗറ്റ് ചെയ്യാനും നോർമൽ ടിഷ്യൂവിൽ പരമാവധി പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സ ചെയ്യാനും സാധിക്കുന്നു.
മിക്ക ക്യാൻസറുകളും ടക്കത്തിലെ(Stage I) കണ്ടെത്തിയാൽ ചിലപ്പോൾ സർജറി മാത്രം മതിയാകും. ഇനി അത് Stage II അല്ലെങ്കിൽ Stage III ആയാൽ സർജറി, റേഡിയേഷൻ, കീമോതെറാപ്പി എന്നീ മൂന്ന് ക്യാൻസർ ചികിത്സാരീതികളും ഉപയോഗിക്കേണ്ടി വന്നേക്കാം. ഈ മൂന്നു ചികിത്സാരീതികളും ഒരാൾക്ക് ആവശ്യമായി വന്നാൽ പോലും അതിന് തരണം ചെയ്തു എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഇന്ന് ആധുനിക ക്യാൻസർ ചികിത്സയിൽ സാധിക്കുന്നു
സ്റ്റേജ് IV ക്യാൻസർ എന്നാൽ മരണം മാത്രമേ മുന്നിലുള്ളൂ എന്ന് കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ഭാഗ്യവശാൽ സ്റ്റേജ് IV അവസ്ഥയിൽ അസുഖം കണ്ടെത്തിയാൽ പോലും ക്യാൻസറിനെ നിയന്ത്രിക്കാനും, അതിജീവനം വർദ്ധിപ്പിക്കുവാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇന്ന് സാധിക്കുന്നു. ക്യാൻസർ ചികിത്സയിലെ വിപ്ലവാത്മകമായ പുരോഗതിക്കൊപ്പം ചേർത്തുനിർത്തേണ്ട ഒന്നാണ് അനുബന്ധമായ ചികിത്സാരംഗത്തെ (സപ്പോർട്ടീവ് കെയർ) കുതിച്ചു ചാട്ടങ്ങൾ. പാലിയേറ്റീവ് കെയർ സാർവത്രികമായത് വളരെ വലിയ നേട്ടമാണ്. പാലിയേറ്റീവ് കെയർ എന്നാൽ മരണാസന്നനായ രോഗിക്ക്  മാത്രം ഉള്ളതെല്ലെന്നും ക്യാൻസർ ചികിത്സ കാലഘട്ടത്തിൽ രോഗിയെ കംഫർട്ടബിൾ ആക്കാൻ പല രീതിയിൽ പാലിയേറ്റീവ് വിദഗ്ദ്ധന്റെ  സഹായം ഉപകാരപ്രദമാണ്. ഛർദ്ദിയും ഓക്കാനവും കീമോ തെറാപ്പിയുടെ മുഖമുദ്ര ആയിട്ടാണ് കണക്കാക്കിയിരുന്നതെങ്കിൽ ഇന്നത് വളരെ വിരളമായി മാത്രമേ രോഗികളെ അലട്ടാറുള്ളു. കാരണം അതിനെ ചെറുക്കാനുള്ള മികച്ച മരുന്നുകൾ ഇന്ന് ലഭ്യമാണ്. അതോടൊപ്പം രക്താണുക്കൾ കുറയാതിരിക്കാനും അതുവഴി അണുബാധയെ പ്രതിരോധിക്കാനുള്ള മരുന്നുകളും ഇന്നുണ്ട്.
രോഗിയുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കാനും അതൊരു പരിധിവരെ പരിഹരിക്കാനും പരിശ്രമിക്കുന്ന സൈക്കോ ഓങ്കോളജി പോലുള്ള ഉപവിഭാഗങ്ങളും രോഗിയുടെ മാനസിക ഉല്ലാസത്തിനും ശാരീരിക അസ്വസ്ഥതകൾ മറികടക്കുവാനും ഒക്യുപേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി വിഭാഗങ്ങളും ഓങ്കോളജി ടീമിനോടൊപ്പം കൈകോർക്കുന്നു.
ക്യാൻസർ ഒരു പോരാട്ടമാണ്. ആ യുദ്ധത്തിൽ രോഗി ഒറ്റയ്ക്കല്ല. ഒരു മികച്ച ടീം പോരാളിക്കൊപ്പം അണിനിരക്കുന്നു, അതും തികഞ്ഞ ശാസ്ത്രീയ അടിത്തറയുടെ പിൻബലത്തിൽ. രോഗിയെ ആ ചികിത്സാ ദൂരം താണ്ടി വിജയത്തിൽ എത്തിക്കുകയാണ് ഓങ്കോളജി ടീമിന്റെ ധർമ്മം. നമുക്ക് നിസംശയം പറയാം ക്യാൻസർ എന്നുള്ളത് മറ്റെല്ലാ അസുഖവും പോലെ ഒന്നായി കണക്കാക്കേണ്ട സമയമായിരിക്കുന്നു. രോഗത്തെ നേരത്തെ കണ്ടെത്താനും മികച്ച ചികിത്സ കൊണ്ട് പൂർവ്വാധികം ആരോഗ്യത്തോടെ തിരിച്ചുവരാനും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും.

ഡോ.വരുൺ രാജൻ
കൺസൾട്ടന്റ് മെഡിക്കൽ ആൻഡ് ഹെമാറ്റോ ഓങ്കോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ
എറണാകുളം

E-MAIL: info@medicaltrusthospital.org