×
ഒത്തൊരുമിക്കാം, സെർവിക്കൽ കാൻസർ ഇല്ലാതാക്കാം

കാൻസർ എന്ന പേര് പോലും ആളുകളെ ഭയചകിതരാക്കുന്ന കാലമാണ്. എന്നാൽ, ആഗോളതലത്തിൽ സ്ത്രീകളെ ബാധിക്കുന്നതിൽ നാലാം സ്ഥാനത്തുള്ള സർവിക്കൽ കാൻസർ എന്ന ഒരു വിഭാഗത്തെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ് ലോകമിന്ന്. 2030 ഓടെ ആ ലക്ഷ്യത്തിലെത്താനാണ് ശ്രമം. അതിനായി 90-70-90 എന്ന ഫോർമുല രൂപപ്പെടുത്തിയിട്ടുണ്ട് ഡബ്ള്യു.എച്ച്.ഒ. വാക്സിൻ, സ്ക്രീനിംഗ്, ചികിത്സ എന്നിങ്ങനെയാണ് ആ ഫോർമുലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനായി ഒരു സമൂഹമെന്ന നിലയിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. 

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്തും തിരുവനന്തപുരത്തെയും കൊല്ലത്തെയും കാൻസർ രജിസ്‌ട്രി പ്രകാരം കേരളത്തിൽ മൂന്നാംസ്ഥാനത്തുമുള്ള അർബുദമാണ് ഗർഭാശയഗള അർബുദം അഥവാ സർവിക്കൽ കാൻസർ. സെർവിക്കൽ ക്യാൻസറിന്റെ ശരാശരി 7.3 ആണ്, അതായത് ഒരു വർഷം 100000 സ്ത്രീകളിൽ 7 സ്ത്രീകൾക്ക് ഇത് ബാധിക്കപ്പെടുന്നു. എന്നാൽ, ഈ രോഗികളിൽ പകുതി, 51.7% മാത്രമാണ് ഇന്ത്യയിൽ രോഗനിർണയത്തിനു ശേഷം 5 വർഷം അതിജീവിക്കുന്നത്. ത്രിപുര പോലുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് അതിജീവനം ഏറ്റവും കുറവ്, 31%. അതിജീവനം ഏറ്റവും ഉയർന്നത് അഹമ്മദാബാദിലാണ്, 61.5%. തൊട്ടുപിന്നിൽ കേരളത്തിലെ രണ്ട് ജില്ലകളാണ്, തിരുവനന്തപുരവും കൊല്ലവും. 58.8% ഉം 56.1% ഉം ആണ് അവിടങ്ങളിലെ അതിജീവന നിരക്ക്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് അതിജീവനം കൂടുതൽ. സർവിക്കൽ കാൻസർ എന്താണെന്നും സമൂഹത്തിന് എന്തു ചെയ്യാനാകുമെന്നും വിശദമായി അറിയാം.


കാരണം

കൂടുതലായും സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരുന്ന ഹ്യൂമൻ പാപ്പിലോമ എന്ന വൈറസിൽ നിന്നാണ് ഈ കാൻസർ ഉരുവാകുന്നത്. പ്രധാനമായും ലൈംഗികബന്ധത്തിലൂടെയാണ് ഹ്യൂമൻ പാപ്പിലോമ വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. 10 ശതമാനം ആളുകളിൽ പിടിമുറുക്കുന്ന വൈറസ് ശരീരകോശങ്ങളിൽ മാറ്റം വരുത്തുകയും കാൻസറാകുകയും ചെയ്യുന്നു. ഒരാളുടെ ലൈംഗികജീവിതം വളരെ ഊർജ്ജസ്വലമായി നിൽക്കുന്ന കാലഘട്ടത്തിലാണ് വൈറസിന്റെ പ്രവർത്തനം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരിലാണ് വൈറസ് ബാധിക്കാനുള്ള സാധ്യതയേറെയും. നിരവധി ഗർഭധാരണങ്ങൾ, സ്വകാര്യഭാഗങ്ങളിലെ ശുചിത്വമില്ലായ്മ, കുറഞ്ഞ രോഗപ്രതിരോധശേഷി, പുകയില, ഒന്നിലധികം ലൈംഗിക പങ്കാളികൾ, ലൈംഗികജീവിതം നേരത്തെ ആരംഭിക്കുന്നത് തുടങ്ങിയവ വൈറസ് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


ലക്ഷണം

പത്ത് മുതൽ 15 വർഷം എടുത്താണ് വൈറസ് കോശത്തിന് രൂപമാറ്റം വരുത്തുന്നത്. കോശത്തിന് രൂപമാറ്റം സംഭവിക്കുന്ന സിഐഎൻ -1, സിഐഎൻ -2, സിഐഎൻ -3 എന്നിങ്ങനെയാണ് സെർവിക്കൽ കാൻസറിന് മുമ്പുള്ള ഘട്ടങ്ങൾ. ഇതിൽ ആദ്യഘട്ടം ശരീരം തന്നെ സുഖപ്പെടുത്തും. രണ്ടും മൂന്നും ഘട്ടങ്ങളാണ് കാൻസറായി മാറുന്നത്. അതുകൊണ്ട് തന്നെ സെർവിക്കൽ കാൻസറിന് പ്രത്യേകം ലക്ഷണങ്ങൾ തുടക്കത്തിൽ ശരീരം കാണിക്കില്ല. എന്നാൽ, കാൻസറായിക്കഴിഞ്ഞാൽ ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം, ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം എന്നിങ്ങനെയുണ്ടാകാം. പിന്നീട് യാത്ര പോലും ചെയ്യാൻ പറ്റാത്ത വിധം ജീവിതം ബുദ്ധിമുട്ടിലാകും.


ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സെർവിക്കൽ കാൻസറിന്റെ കാരണക്കാരനായ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. 90 ശതമാനം പെൺകുട്ടികൾക്ക് 15 വയസിനകത്ത് വാക്സിൻ നൽകുക, 70 ശതമാനം സ്ത്രീകളിൽ നേരത്തെ സ്ക്രീനിംഗ് നടത്തുക, രോഗം ബാധിച്ച 90 ശതമാനം പേർക്ക് കൃത്യമായ ചികിത്സ നൽകുക എന്നതാണ് ഡബ്ള്യു.എച്ച്.ഒയുടെ 90-70-90 ഫോ‌ർമുല. ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വാക്സിൻ കൊണ്ട് വലിയ നേട്ടം ഉണ്ടാകില്ല. അതുകൊണ്ട് ആദ്യത്തെ ലൈംഗികബന്ധത്തിന് മുമ്പ് തന്നെ വാക്സിൻ കൊടുത്ത് വൈറസ് ശരീരത്തിൽ പ്രവർത്തിക്കുന്നത് തടയേണ്ടതുണ്ട്. അതിനാൽ 9 വയസിനും 14 വയസിനുമിടയിൽ വാക്സിൻ എടുക്കാൻ ഡബ്ള്യു.എച്ച്.ഒ നിർദ്ദേശിക്കുന്നു. ഇന്ത്യയിൽ ഈ വാക്സിൻ 14 വയസിന് ശേഷവും നൽകാറുണ്ട്. ചിലയിടങ്ങളിൽ പ്രസവശേഷവും വാക്സിൻ എടുക്കാൻ ഡോക്ടർമാ‌ർ നിർദ്ദേശിക്കാറുണ്ട്. ആയിരത്തോളം വേരിയന്റുകളുണ്ട് ഹ്യൂമൻ പാപ്പിലോമ വൈറസിന്. അതിൽ തിരിച്ചറിയപ്പെട്ടിട്ടുള്ളത് നൂറോളം വേരിയന്റുകളാണ്. ഇതിൽ 15-18 വേരിയന്റുകളാണ് സെർവിക്കൽ കാൻസറിന് ഇടയാക്കുന്നത്. ഏനൽ കാൻസ‌ർ അടക്കം മറ്റുചില കാൻസറുകൾക്കും ഫലപ്രദമാണെന്ന് കണ്ട് ചില രാജ്യങ്ങളിൽ ആൺകുട്ടികൾക്കും വാക്സിൻ നൽകുന്നുണ്ട്. വാക്സിൻ ഫലപ്രദമായി നടപ്പിലാക്കിയ 125 രാജ്യങ്ങളിൽ 45 രാജ്യങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാക്സിൻ നൽകുന്നുണ്ട്.

വാക്സിനെടുത്തെങ്കിൽ തന്നെയും കൃത്യമായി സ്ക്രീനിംഗ് നടത്തേണ്ടതും പ്രധാനമാണ്. 25 വയസിന് ശേഷം ഒരിക്കലെങ്കിലും സർവിക്കൽ കാൻസറിനായുള്ള സ്ക്രീനിംഗ് സ്ത്രീകൾ നടത്തിയിരിക്കണം. വിദേശങ്ങളിൽ മൂന്ന് വർഷത്തിലൊരിക്കൽ ഈ സ്ക്രീനിംഗ് നിർബന്ധമാണ്. സ്ത്രീകൾക്ക് വീടുകളിൽ നിന്ന് സ്വയം സ്രവം ശേഖരിച്ച് ലാബുകളിൽ പരിശോധിപ്പിക്കാം.

ഏറ്റവും പുതിയ ഐഎആർസി ഗ്ലോബോകാൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിലവിൽ എച്ച്പിവി വാക്സിനേഷൻ നിരക്ക് 1 ശതമാനത്തിൽ താഴെയും നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് കവറേജ് 2-3 ശതമാനവും മാത്രമാണ്. എറണാകുളത്ത് അടുത്തിടെ നടത്തിയ ഒരു പഠനം എച്ച്.പി.വി വാക്സിനേഷനെക്കുറിച്ചുള്ള അവബോധം ഇവിടെ മോശമാണെന്ന് കാണിക്കുന്നു. നാലിൽ ഒരാൾ മാത്രമാണ് വാക്സിനേഷനെക്കുറിച്ച് കേട്ടിട്ടുള്ളത്. എച്ച്.പി.വി വാക്സിന്റെ ഉയർന്ന വില വെല്ലുവിളിയാണ്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ അവതരിപ്പിച്ചതോടെ ചിലവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സർക്കാരുകളും പൗരസമൂഹവും ഇതിന് മുൻഗണന നൽകണം.  പെൺകുട്ടികൾക്കും യുവതികൾക്കും വാക്സിനേഷൻ നൽകുന്നത് ‌സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കണം. ഇന്ത്യയിലെ സിക്കിം സംസ്ഥാനം മാതൃകാപരമായി കുട്ടികളിൽ എച്ച്പിവി വാക്സിനേഷൻ നടപ്പാക്കിയിട്ടുണ്ട്.

വൈറസ് ബാധിച്ചാലും കാൻസറാകാൻ വർഷങ്ങളുടെ സാവകാശമുള്ളതിനാൽ നേരത്തെ കണ്ടെത്താനും ചികിത്സയെടുക്കാനും എളുപ്പമാണ്. കൃത്യമായ ചികിത്സ കൊണ്ട് പൂർണ്ണമായി മാറ്റാവുന്ന അസുഖമാണ് സർവിക്കൽ കാൻസർ.


വിവരങ്ങൾക്ക് കടപ്പാട് :


ഡോ. അശ്വതി എസ്

പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം

സ്കൂൾ ഒഫ് മെഡിസിൻ

അമൃത ഹോസ്പിറ്റൽ, കൊച്ചി


ഡോ. ശോഭ എസ്.നായർ

ക്ലിനിക്കൽ പ്രൊഫസർ, എച്ച് ഒ ഡി

ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം

അമൃത ഹോസ്പിറ്റൽ, കൊച്ചി


ഡോ. ശോഭ ജോർജ്ജ്

അസോസിയേറ്റ് പ്രൊഫസർ

കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം

സ്കൂൾ ഒഫ് മെഡിസിൻ

അമൃത ഹോസ്പിറ്റൽ, കൊച്ചി