രക്താർബുദചികിത്സയിൽ വിപ്ളവമാറ്റം സൃഷ്ടിച്ച കാർ-ടി സെൽ (ചിമറിക് ആന്റിജൻ റിസെപ്റ്റർ) തെറാപ്പിയ്ക്ക് തുടക്കമിടുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയായി കൊച്ചി അമൃത ഹോസ്പിറ്റൽ. രോഗിയുടെ സ്വന്തം ജീൻ പരിഷ്കരിച്ച് സെൽ തെറാപ്പി വഴി വിനാശകാരിയായ രക്താർബുദം നിയന്ത്രിക്കുന്നതാണ് കാർ- ടി സെൽ ചികിത്സാരീതി. അമൃത ആശുപത്രിയിൽ നിലവിൽ മൂന്ന് രോഗികൾ കാർ-ടി സെൽ തെറാപ്പിക്ക് വിധേയരായി.
രക്താർബുദത്തിലെ ലുക്കീമിയ, ലിംഫോമ, മൈലോമ എന്നീ ബി-സെൽ രക്താർബുദങ്ങൾക്കെതിരെയാണ് നിലവിൽ ഈ ചികിത്സ ഉപയോഗിക്കുന്നത്. നിലവിലുള്ള ചികിത്സാരീതികൾ പരാജയപ്പെട്ട് ക്യാൻസർ വീണ്ടും വന്ന രക്താർബുദ രോഗികൾക്കാണ് കാർ-ടി സെൽ ചികിത്സ പ്രയോജനപ്പെടുക. വിദേശങ്ങളിൽ കോടികൾ ചികിത്സാച്ചെലവ് വന്നിരുന്ന കാർ-ടി സെൽ തെറാപ്പി 60 ലക്ഷം രൂപയ്ക്കാണ് അമൃത ആശുപത്രി ചെയ്യുന്നത്.
"മൂന്ന് രോഗികളിൽ ആദ്യത്തെ രോഗിക്ക് ബോൺമാരോ ട്രാൻസ്പ്ലാന്റിന്ശേഷം വീണ്ടും കാൻസർ വന്നു. പാലിയേറ്റീവ് കെയർ അല്ലാതെ മറ്റൊരു മാർഗ്ഗമില്ലാതിരുന്ന അവൾക്ക് കാർ-ടിസെൽ തെറാപ്പി നൽകുകയും രോഗശാന്തി നേടുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം കാൻസർ കോശങ്ങളൊന്നും കണ്ടുപിടിച്ചിട്ടില്ല. എങ്കിലും നിരീക്ഷണത്തിലാണ്. " കൊച്ചി അമൃത ആശുപത്രിയിലെ ക്ലിനിക്കൽ പ്രൊഫസറും ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവിയുമായ ഡോ. നീരജ് സിദ്ധാർത്ഥൻ പറയുന്നു.
മറ്റു ചികിത്സാരീതികൾ ഫലപ്രദമല്ലാത്ത രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ അതിനൂതന ചികിത്സാരീതി. കാൻസർ രോഗിയുടെ രക്തത്തിലുള്ള ലിംഫോസൈറ്റിലെ ടി- ലിംഫോസൈറ്റ്സ് ആണ് കാൻസറിനെതിരെ പോരാടുന്നത്. ശരീരത്തിലെ കാൻസർ കോശങ്ങൾ നശിപ്പിക്കുകയാണ് അവയുടെ ഉത്തരവാദിത്തം. എന്നാൽ, കാൻസർ കോശങ്ങൾ ശക്തമാകുമ്പോൾ ടി കോശത്തിന് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ആവാതെ വരികയും കാൻസർ വളരുകയും ചെയ്യും. ആ സമയം ടി കോശങ്ങൾ ശരീരത്തിൽ നിർജ്ജീവാവസ്ഥയിലാകും. ഇവിടെയാണ് കാർ-ടി സെൽതെറാപ്പി പ്രയോജനം ചെയ്യുന്നത്. രോഗിയുടെ തന്നെ ടി കോശം ലബോറട്ടറിയിൽ വച്ച് ജനിതകമായി പരിഷ്കരിച്ച് കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ പ്രാപ്തിയുള്ള ചിമെറിക് ആന്റിജൻ റിസപ്റ്റേഴ്സ് (കാർസ്) എന്ന പ്രോട്ടീൻ ആയി സജ്ജമാക്കുകയാണ് ചികിത്സയുടെ ആദ്യപടി. പിന്നീട് രൂപമാറ്റം വരുത്തിയ കോശങ്ങൾ രോഗിയുടെ ശരീരത്തിലേക്ക് കടത്തി വിടുകയും അവ കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യും.
ഐഐടി മുംബൈയുടെ സ്റ്റാർട്ട് അപ്പ് കമ്പനിയായ ഇമ്മ്യൂണോ ആക്ടുമായി സഹകരിച്ചാണ് ഈ ജീവൻ രക്ഷാ ചികിത്സ അമൃത ആശുപത്രി നടത്തുന്നത്. ചെലവ് ഇനിയും കുറയ്ക്കാനും ഈ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും കൂടുതൽ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്താനുള്ള ശ്രമം തുടരുകയാണ് അമൃത ആശുപത്രി.