"സ്ത്രീകൾ വിമാനം വരെ പറത്തുന്ന കാലമാ" എത്രയോ സിനിമകളിൽ കേട്ടുപരിചയിച്ച ഡയലോഗാണിത്. വിമാനം വരെ എത്തിയില്ലെങ്കിലും കേരളത്തിലെ സ്ത്രീകളെ നാല്പത് വർഷത്തോളമായി ഹെവി വെഹിക്കിൾ ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു സ്ത്രീയുണ്ട് ഇവിടെ കൊച്ചി തോപ്പുംപടിയിൽ. എഴുപത്തിമൂന്നുകാരി മണിയമ്മ. കൊച്ചിക്കാർക്ക് സ്ഥിരപരിചിതമായ എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിന്റെ സ്ഥാപക. ഒന്നിൽ നിന്ന് പതിനഞ്ച് ബ്രാഞ്ചായി വളർന്ന എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിന്റെ വിജയം മണിയമ്മയുടെ ജീവചരിത്രം കൂടിയാണ്.
പൊരുതിനേടിയ തുടക്കം
ആലപ്പുഴ അരൂക്കുറ്റി സ്വദേശിനി മണിയമ്മയ്ക്ക് വാഹനം ഓടിക്കൽ സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. 1967ലായിരുന്നു കൊച്ചി തോപ്പുംപടി സ്വദേശി ലാലനുമായുള്ള വിവാഹം. വിവാഹശേഷമാണ് ഡ്രൈവിംഗ് ഇവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഭർത്താവ് ലാലന് ഡ്രൈവിംഗിനോടും വാഹനങ്ങളോടുമുള്ള കമ്പമാണ് ഇവരെയും ഡ്രൈവിംഗിലേക്ക് തിരിച്ചുവിട്ടത്. അക്കാലത്ത് വീട്ടിൽ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുകയായിരുന്നു ലാലൻ. കേരളത്തിൽ ഹെവി വെഹിക്കിൾ ലൈസൻസ് എടുക്കാനുള്ള സൗകര്യമില്ലായിരുന്നു അന്ന്. എന്നാൽ, കേരളത്തിന് അത് ആവശ്യമാണെന്ന് ലാലൻ തിരിച്ചറിഞ്ഞിടത്താണ് എ ടു ഇസഡിന്റെയും മണിയമ്മയുടെയും ഡ്രൈവിംഗ് ചരിതം തുടങ്ങുന്നത്. അന്ന് ഹെവി ലൈസൻസ് എടുക്കണമെങ്കിൽ മംഗലാപുരത്ത് പോകണമായിരുന്നു. കേരളത്തിൽ ഹെവി വെഹിക്കിൾ ലൈസൻസ് എടുക്കാൻ സാധ്യമാകണമെന്ന് ആഗ്രഹിച്ച ലാലൻ മന്ത്രിതലത്തിൽ വരെ ശ്രമിച്ചിട്ടും നടന്നില്ല. അങ്ങനെ ഈ ആവശ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. രണ്ട് വർഷത്തോളം കേസ് നടത്തി അവസാനം വിജയം നേടി ലാലൻ. കേരളത്തിലെ ആദ്യത്തെ ഹെവി ഡ്രൈവിംഗ് സ്കൂളിന് ഭാര്യ മണിയമ്മയുടെ പേരിൽ അപേക്ഷിക്കുകയും നേടിയെടുക്കുകയും ചെയ്തു. ഭർത്താവിന്റെ ആ സ്വപ്നത്തിന് താങ്ങായി നിൽക്കാനാണ് മണിയമ്മ ഡ്രൈവിംഗ് പഠിച്ചു തുടങ്ങിയത്. സ്വന്തം പേരിൽ ഡ്രൈവിംഗ് സ്കൂൾ അനുവദിക്കപ്പെടുമ്പോൾ അത് പഠിച്ചിരിക്കണമെന്ന് മണിയമ്മയ്ക്കും തോന്നി. വീട്ടിലെ അംബാസിഡർ കാറിൽ ഭർത്താവിന്റെ ശിക്ഷണത്തിൽ ആദ്യമായി മണിയമ്മ ഡ്രൈവിംഗ് പഠിച്ചു, ഫോർ വീലർ ലൈസൻസ് സ്വന്തമാക്കി. ഹെവി വെഹിക്കിൾ ലൈസൻസ് എടുക്കണമെങ്കിൽ ഫോർവീലർ ലൈസൻസ് എടുത്ത് മൂന്ന് വർഷം കഴിയണമായിരുന്നു. അങ്ങനെ മൂന്ന് വർഷത്തിന് ശേഷം ചേർത്തലയിൽ നിന്ന് ഹെവി വെഹിക്കിൾ ലൈസൻസും മണിയമ്മ നേടിയെടുത്തു. അങ്ങനെയാണ് എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നതും മണിയമ്മ അടുക്കളയിൽ നിന്ന് ഡ്രൈവിംഗ് ട്രാക്കിലേക്ക് എത്തുന്നതും.
റെക്കാർഡുകളുടെ തോഴി
സ്ത്രീകൾ ഡ്രൈവിംഗ് എന്തായാലും അറിഞ്ഞിരിക്കണമെന്ന് മണിയമ്മ പറയുന്നത് സ്വന്തം ജീവിതം തെളിവായി വച്ചുകൊണ്ടാണ്. 1981ലാണ് ആദ്യത്തെ ലൈസൻസ് മണിയമ്മ സ്വന്തമാക്കുന്നത്. ഇന്ന് അവരുടെ ഡ്രൈവിംഗ് ലൈസൻസിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. പന്ത്രണ്ട് ഡ്രൈവിംഗ് ലൈസൻസുകൾ സ്വന്തമായുണ്ട് മണിയമ്മയ്ക്ക്. ഏറ്റവുമൊടുവിൽ, സ്ഫോടക വസ്തുക്കളും ആസിഡ് പോലെ അപകടകരമായതുമായ വസ്തുക്കൾ കൊണ്ടുപോകുന്ന ഹസാർഡസ് വാഹന ലൈസൻസ് ആണ് നേടിയത്. ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിലും ഇടം നേടിയിട്ടുണ്ട് മണിയമ്മ. ഡ്രൈവിംഗ് സ്കൂളിൽ ഇപ്പോൾ പഠിപ്പിക്കുന്നില്ലെങ്കിലും ഡ്രൈവിംഗ് വിട്ടിട്ടൊരു കളിയുമില്ല ഇവർക്ക്. സ്വന്തം ആവശ്യങ്ങൾക്കൊക്കെ സ്കൂട്ടിയെടുത്താണ് യാത്ര. കുടുംബവുമൊത്തുള്ള യാത്രകൾക്ക് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കും ഈ അമ്മ. പ്രായമായെന്നോർത്ത് വീട്ടിൽ വെറുതെ ഇരിക്കാൻ തയ്യാറല്ല മണിയമ്മ. രാവിലെ 5ന് ഒരു ദിവസം തുടങ്ങും. നടത്തം കഴിഞ്ഞ് ആറരയോടെ വീട്ടുകാര്യങ്ങളിലേക്ക് കടക്കും. അതുകഴിഞ്ഞ് വീട്ടിലെ ഓഫീസിൽ ജോലി തുടങ്ങും. ശേഷം വീണ്ടും വീട്ടുകാര്യങ്ങളിലേക്ക്. ഇതിനിടെ പഴയ പത്താംക്ളാസിനൊപ്പം മറ്റൊരു വിദ്യാഭ്യാസ യോഗ്യത കൂടി സ്വന്തമാക്കി മണിയമ്മ. 2023ൽ കളമശേരിയിൽ നിന്ന് ഓട്ടോമൊബൈലിൽ ഡിപ്ലോമ കോഴ്സ് ആണ് പഠിച്ചെടുത്തത്.
ഡ്രൈവിംഗ് വീട്ടുവിശേഷം
മണിയമ്മയുടെ വീട്ടിലെ പ്രധാന വിശേഷം ഡ്രൈവിംഗും വണ്ടികളും തന്നെയാണ്. മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമെല്ലാം ഡ്രൈവിംഗ് മന:പാഠമാണ്. മിലൻ, മിനി, മിജു എന്നീ മൂന്ന് മക്കളും ഈ രംഗത്തുണ്ട്. ഇപ്പോൾ കൊച്ചുമകൻ അരവിന്ദ് മിലൻ ആണ് മണിയമ്മയുടെ കയ്യാൾ. മെക്കാനിക്കൽ എൻജിനീയറിംഗ് കഴിഞ്ഞെങ്കിലും ഈ രംഗത്ത് തന്നെയാണ് അരവിന്ദിനും താൽപര്യം. ഏറ്റവും കൂടുതൽ ലൈസൻസ് സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അരവിന്ദ് മിലൻ. സൈക്കിൾ പോലും ചവിട്ടാൻ അറിയാതിരുന്ന മണിയമ്മയുടെ മൂത്ത മരുമകളായ ദീപ ഇപ്പോൾ കണ്ടെയ്നർ പോലും നിസാരമായി ഓടിക്കും. മകൾ മിനിയാണ് കേരളത്തിൽ നിന്ന് ആദ്യമായി ഓട്ടോ മൊബൈൽ ഡിപ്ളോമ സ്വന്തമാക്കിയ വനിത.
2004ലായിരുന്നു മണിയമ്മയുടെ ഭർത്താവ് ലാലന്റെ മരണം. ശേഷം ഡ്രൈവിംഗ് സ്കൂളിന്റെ പൂർണ ചുമതല മണിയമ്മയ്ക്കായി. എ ടു ഇസഡിന്റെ തുടക്കം മുതൽ ഇങ്ങോട്ട് സ്ത്രീകളെ ഡ്രൈവിംഗ് രംഗത്തേക്ക് കൊണ്ടുവരാനാണ് മണിയമ്മ ഏറെയും ശ്രമിച്ചിട്ടുള്ളത്. ആദ്യകാലത്ത് സ്ത്രീകളെ ഓട്ടോ ഓടിക്കാൻ പഠിപ്പിക്കലായിരുന്നു കൂടുതലെങ്കിലും ഇപ്പോൾ ഹെവി വെഹിക്കിൾ ലൈസൻസ് അവർക്ക് നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് മണിയമ്മയും എ ടു ഇസഡും. വിദേശരാജ്യങ്ങളിലടക്കം ഏറെ തൊഴിൽ സാദ്ധ്യതയുള്ള മേഖലയാണിത്. ട്രെയിലറും കണ്ടെയിനറും ഓടിക്കാൻ വിദേശത്ത് അവസരം നിരവധിയാണ്. കൂടാതെ ആമസോൺ പോലെയുള്ള കമ്പനികൾക്കും ഈ രംഗത്ത് ഡ്രൈവർമാരെ ആവശ്യമുണ്ടെന്ന് മണിയമ്മ പറയുന്നു. നിലവിൽ എ ടു ഇസഡിന് കീഴിൽ സാധാരണ ഡ്രൈവിംഗ് സ്കൂൾ, ഹെവി എക്വിപ്മെന്റ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഐടിസി, ഹസാർഡസ് വെഹിക്കിൾ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുണ്ട്. കൊച്ചി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലായാണ് എ ടു ഇസഡിന്റെ 15 സ്ഥാപനങ്ങൾ.