1983യിലെ രമേശനെ ഓർമ്മയില്ലേ. ക്രിക്കറ്റ് ജീവശ്വാസം പോലെ കൊണ്ടു നടന്ന, വീട്ടുകാരുടെ പഴി കേട്ടിട്ടും മകനെ ക്രിക്കറ്റുകളിക്കാരനാക്കാനായി ഇറങ്ങിത്തിരിച്ച രമേശൻ. അങ്ങനെയൊരു രമേശനുണ്ട്. ഇങ്ങ് മൂവാറ്റുപുഴയിൽ. പേര് അരുൺ. കോതമംഗലം ട്രാഫിക്കിൽ പൊലീസുകാരനായ അരുണിന്റെ രണ്ട് മക്കളും ക്രിക്കറ്റിൽ പുത്തൻ റെക്കാഡുകൾ സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണ്. അവരുടെ പേര് പോലും ഇന്ത്യയുടെ അഭിമാന താരങ്ങളുടേതാണെന്ന് അറിയുമ്പോഴാണ് അരുൺ ക്രിക്കറ്റിനെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നുവെന്ന് തിരിച്ചറിയുക.
മൂവാറ്റുപുഴ മാറാടിയിലെ മഞ്ചേരിപ്പടിയിലെ കൈപ്പനാൽ വീട്ടിൽ അരുണിന് ക്രിക്കറ്റ് കളി അത്രമേൽ ഇഷ്ടമായിരുന്നു. 26 വർഷത്തോളം ക്രിക്കറ്റ് കളിച്ചു. എന്തിന് വിവാഹത്തിന് ഒരാഴ്ച മുമ്പ് പോലും വിവാഹത്തിരക്കുകൾ മാറ്റിവച്ച് ടൂർണമെന്റ് കളിക്കാൻ പോയി. പക്ഷേ, അന്നത്തെ കാലത്ത് പാടത്ത് ക്രിക്കറ്റ് കളിച്ച് നടക്കുന്നവന് ഭാവിയുണ്ടാവില്ലെന്ന് എല്ലാവരും ചിന്തിക്കുന്നത് പോലെ ചിന്തിക്കാനേ അരുണിന്റെ മാതാപിതാക്കൾക്കും കഴിഞ്ഞുള്ളൂ. അതുകൊണ്ട് നിത്യവരുമാനത്തിന് വേണ്ടി ജോലി നേടേണ്ടത് അത്യാവശ്യമാണെന്ന മകനെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ ജോലിയിലേക്ക്. എങ്കിലും മക്കളുണ്ടായാൽ അവരെ ക്രിക്കറ്റ് കളിക്കാരാക്കണമെന്ന് അന്നേ അരുൺ മനസ്സിലുറപ്പിച്ചു. 2004ൽ വിവാഹം. 2005ൽ മൂത്തപുത്രന്റെ ജനനം. അരുണിന്റെ പ്രിയ കളിക്കാരൻ, ക്രിക്കറ്റ് പ്രേമികളുടെ ദാദായുടെ പേര് മകന് നിശ്ചയിച്ചു. സൗരവ്. 2009ൽ രണ്ടാമന്റെ ജനനം. റെക്കാർഡുകളുടെ തോഴൻ, ക്രിക്കറ്റിന്റെ ദൈവത്തിന്റെ തന്നെയാവണം അവന്റെ പേരെന്ന് ഉറപ്പിക്കാൻ രണ്ടാമതൊന്ന് ആലോചിച്ചത് പോലുമില്ല. ഇക്കാലയളവിനുള്ളിൽ ഭർത്താവിന്റെ ക്രിക്കറ്റ് പ്രേമം അറിയാവുന്ന ഭാര്യ സവിതയും ഒപ്പം നിന്നു.
ഇരുവരും പിച്ചവച്ച് നടക്കാൻ തുടങ്ങിയപ്പോൾ മുതൽ വീടിനടുത്ത് ഒഴിവുവേളകളിലെ ഫുട്ബാൾ, ക്രിക്കറ്റ് കളി കാണാൻ അരുൺ കൊണ്ടുപോയി തുടങ്ങി. ഗ്രൗണ്ടിലെ കൊച്ചുകുട്ടികളോടൊപ്പം കളിക്കാനും വിട്ടു. കുട്ടികൾ ബോളെടുക്കുന്നതും എറിയുന്നതുമെല്ലാം കണ്ടപ്പോൾ അരുണിന്റെ ഉള്ള് ചിരിച്ചു. അവർക്ക് ക്രിക്കറ്റിൽ ഭാവിയുണ്ടെന്ന് അന്നേ മനസ്സിലാക്കുകയും ചെയ്തു. വളരുംന്തോറും അവർക്ക് ക്രിക്കറ്റിൽ മികച്ച പരിശീലനം നൽകണമെന്ന് തീരുമാനിച്ചു. അങ്ങനെ വീടിന്റെ പുറകിലെ തെങ്ങുകൾ വെട്ടി ആ സ്ഥലത്ത് ഒരു കൊച്ചു ക്രിക്കറ്റ് ടർഫ് പണിത് ഇരുവരെയും പരിശീലിപ്പിക്കാൻ ആരംഭിച്ചു. കൂടെ മികച്ച പരിശീലകരെയും കണ്ടെത്തി. സ്കൂളിലും പുറത്തുമുള്ള ക്രിക്കറ്റ് ടൂർണമെന്റുകളിൽ മക്കൾ മികച്ച കളി പുറത്തു. മക്കൾക്ക് പരിശീലനത്തിന് ആ കൊച്ചുടർഫ് പോരെന്ന് തോന്നി. അപ്പോഴാണ് ഭാര്യയുടെ സഹോദരൻ സന്തോഷ് മുന്നോട്ട് വരുന്നത്. തന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് വിശാലമായ ടർഫ് പണിയാമെന്ന് അദ്ദേഹം അരുണിനോട് പറഞ്ഞു. അങ്ങനെ അരുൺ തന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ് കുട്ടികൾക്കായി മികച്ച പരിശീലന സ്ഥലം ഒരുക്കി.
റെക്കാർഡുകളുടെ തോഴർ
രഞ്ജി ട്രോഫി കളിക്കാരനായിരുന്ന ഉദയംപേരൂർ ദീപക്കിന്റെ കീഴിലാണ് ഇപ്പോൾ സൗരവിന്റെയും സച്ചിന്റെയും പരിശീലനം. ഇപ്പോൾ ക്രിക്കറ്റ് കളിയിൽ റെക്കാർഡുകൾ തങ്ങളുടെ പേരിലാക്കുന്ന തിരക്കിലാണ് ഇരുവരും. മൂത്തവനാണ് സൗരവ്. മികച്ച ബൗളറാണ്. എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ 2021-22ലെ അണ്ടർ 18 ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത റെക്കാർഡ് സ്വന്തം. ഇപ്പോൾ തൊടുപുഴ ന്യൂമാൻസ് കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർത്ഥിയാണ്. ഇളയവൻ സച്ചിന് കൂടുതൽ ഇഷ്ടം ബാറ്റിംഗാണ്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിയാണ് സച്ചിനിപ്പോൾ. എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ 13 ലീഗിൽ 408 റൺസും 10 വിക്കറ്റുമായിരുന്നു സച്ചിന്റെ നേട്ടം. ഇതുവരെ ആരും 275 റൺസിൽ കൂടുതൽ നേടിയിട്ടില്ല. സച്ചിന്റെ പ്രതിഭ വീട്ടുകാരെ പോലും ഞെട്ടിച്ചു. ശാസ്താംകോട്ട അണ്ടർ 15 ആൾ കേരളാ ടൂർണമെന്റ് വിഭാഗത്തിൽ ബെസ്റ്റ് ബാറ്റ്സ്മാൻ, എസ് 3 അണ്ടർ 15ആൾ കേരള ടൂർണമെന്റിൽ മോസ്റ്റ് പ്രോമിസിംഗ് യംഗ്സ്റ്റർ, ഏപ്രിലിൽ നടന്ന അണ്ടർ16 ആൾ കേരള ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാൻ- പ്ലെയർ ഓഫ് ദി ഫൈനൽ, എന്നിങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക. അണ്ടർ 16 ജില്ലാമത്സരങ്ങളിൽ പാലക്കാടിനെതിരെയും തൃശൂരിനെതിരെയും നടത്തിയ പ്രകടനം സെൻട്രൽ സോൺ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകി. സോൺ മത്സരങ്ങളിൽ ഡബിൾ സെഞ്ച്വറിയെന്ന നേട്ടവും സ്വന്തമാക്കി ഈ കൊച്ചുമിടുക്കൻ.
മക്കൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് സ്വപ്നം കാണുന്നുണ്ട് അരുൺ എന്ന പിതാവ്. ഐപിഎൽ പോലുള്ള പ്ലാറ്റ്ഫോമിലേക്ക് എത്താനാവുന്ന വിധം അവരെ വളർത്തിയെടുക്കണം. അതിനായി ഏതറ്റം വരെ പോകാനും തയ്യാറാണ് ഇദ്ദേഹം.