ക്രിക്കറ്റ് കളിയിൽ മുഴുകി നടന്ന ഒരു പന്ത്രണ്ടാംക്ളാസുകാരന് വാപ്പയിൽ നിന്ന് കിട്ടിയ ഒരടി നാടിന് സമ്മാനിച്ചത് ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരനെ. ആ കളിക്കാരൻ തിരികെ നാടിന് നൽകിയതോ ഒന്നാന്തരം കളിക്കാരെ വാർത്തെടുക്കാനായി കുട്ടികൾക്കായി ബാഡ്മിന്റൺ അക്കാഡമിയും. വടകരക്കാരുടെ സ്വന്തം അൾട്ടിമേറ്റ് സ്പോർട്സ് അക്കാഡമി പിറന്നതിന് പിന്നിൽ ബാഡ്മിന്റൺ പഠിക്കാനായി മണിക്കൂറുകൾ സഞ്ചരിച്ച ഒരു കുട്ടിയുടെ മനസ്സ് കൂടിയുണ്ട്. നാഷണൽ ബാഡ്മിന്റൺ കളിക്കാരനായ ജംഷിദ് ടി.കെ ആണ് അന്നത്തെ കുട്ടി. കൊച്ചിൻ പോർട്ട് ട്രസ്റ്റിനും ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി കളിച്ച, ഇപ്പോൾ സിഎജിയ്ക്ക് വേണ്ടി കളിക്കുന്ന ജംഷീദ് തിരുവനന്തപുരം ഏജീസ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. കുട്ടികൾക്ക് നല്ല ബാഡ്മിന്റൻ പരിശീലനം നൽകണമെന്ന ജംഷിദിന്റെ ആഗ്രഹത്തിനൊപ്പം ബാപ്പ അബുവും ബാഡ്മിന്റണിനോട് ഇഷ്ടമുള്ള നാല് കൂട്ടുകാരും ചേർന്നപ്പോൾ വടകരയ്ക്ക് സ്വന്തമായത് അൾട്ടിമേറ്റ് എന്ന സ്പോർട്സ് അക്കാഡമി.
ക്രിക്കറ്റിൽ നിന്ന് ബാഡ്മിന്റണിലേക്കുള്ള യാത്ര
കോഴിക്കോട് തിക്കോടി സ്വദേശിയാണ് ജംഷീദ്. പ്ലസ് ടു വരെ ക്രിക്കറ്റായിരുന്നു പ്രിയം. എവിടെ ക്രിക്കറ്റ് ഗ്രൗണ്ട് കണ്ടാലും കളിക്കാനിറങ്ങുന്ന, സ്കൂൾ തലത്തിലെ മികച്ച കളിക്കാരിലൊരാൾ. വോളിബോൾ പ്ലേയർ ആയിരുന്ന ബാപ്പ അബുവാകട്ടെ സ്പോർട്സിന് മികച്ച പിന്തുണ നൽകുന്നയാളും. പക്ഷേ, ഒരിക്കൽ വീട്ടിലെത്തിയ വിരുന്നുകാരെ സത്കരിക്കാൻ സാധനങ്ങൾ വാങ്ങാൻ വിട്ട മകൻ കൂട്ടുകാർക്കൊപ്പം കൂടി ക്രിക്കറ്റ് കളിയിൽ മുഴുകി. കളി അവസാനിച്ച് മാൻ ഒഫ് ദ മാച്ച് ആയ സന്തോഷത്തിൽ തിരികെ വീട്ടിലെത്താറായപ്പോഴാണ് സാധനങ്ങൾ വാങ്ങാൻ മറന്നെന്ന കാര്യം ജംഷിദ് ഓർത്തതു പോലും. അന്ന് അബുവിന്റെ കയ്യിലെ ചൂരൽ നന്നായി പണിയെടുത്തു. എന്തായാലും അന്നത്തോടെ ക്രിക്കറ്റ് കളി നിർത്താൻ ജംഷീദ് തീരുമാനിച്ചു. ക്രിക്കറ്റ് പ്രാക്ടീസിന്റെ സമയത്ത് എഴുന്നേൽക്കുമെങ്കിലും ഒരു മാസക്കാലം ഒന്നും ചെയ്യാതെ നടന്നു. പിന്നീട് വീടിനടുത്തുള്ള ചിലർ തടി കുറയ്ക്കാൻ ലക്ഷ്യമിട്ട് കളിക്കുന്ന ബാഡ്മിന്റൺ കാണാൻ പോയിത്തുടങ്ങി. പതിയെ അവരോടൊപ്പം കളിക്കാനും. വളരെ വൈകി കളിക്കാൻ തുടങ്ങിയിട്ടും ജംഷിദിന് ബാഡ്മിന്റണിൽ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് അവിടെയുള്ളവരാണ്. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജൂനിയർ സൂപ്രണ്ടായിരുന്ന കൃഷ്ണൻ കെ.വി, ഇൻഷ്വറൻസ് സർവേയർ ആയിരുന്ന അഭിലാഷ് എന്നിവർ ജംഷീദ് ബാഡ്മിന്റൺ പരിശീലിക്കണം എന്ന് നിർബന്ധിച്ചു. ആവശ്യമായ ബാറ്റും മറ്റും വാങ്ങിക്കൊടുത്ത് കോഴിക്കോട് ബാഡ്മിന്റൺ അക്കാഡമിയിൽ കോച്ച് നാസറിന്റെ കീഴിൽ ജംഷീദിനെ ചേർത്തതും അവർ തന്നെ. ബാപ്പയ്ക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ബക്കർ തിക്കോടിയും ജംഷീദിന് ആവശ്യമായ പ്രോത്സാഹനവുമായി കൂടെ നിന്നു. ആവശ്യത്തിന് ബസ് കൂലി പോലുമില്ലാതെ പരിശീലനത്തിനെത്തിയ ജംഷീദിനെ കോച്ച് നാസർ ചേർത്തു പിടിക്കുകയും മികച്ച പരിശീലനം നൽകുകയും ചെയ്തു. അങ്ങനെ കളിയിൽ മുന്നേറാനും നാഷണൽ തലത്തിലുള്ള കളിക്കാരനാകാനും ജംഷീദിന് സാധിച്ചു. തനിക്ക് നല്ല ജീവിതം സമ്മാനിച്ച ബാഡ്മിന്റണിന് തിരികെ നൽകാൻ നല്ല കളിക്കാരെ വാർത്തെടുക്കണമെന്നും അതുവഴി രാജ്യത്ത് കൂടുതൽ നല്ല ബാഡ്മിന്റൺ കളിക്കാരെ സമ്മാനിക്കുകയും വേണം എന്ന് ജംഷീദിന് തോന്നി. ബാപ്പയോട് സംസാരിച്ചപ്പോൾ അദ്ദേഹവും അത് ശരി വച്ചു.
സമാനമനസ്കർ ഒത്തുചേർന്നു, സ്വപ്നം സഫലം
തന്റെ മനസ്സിലെ ആശയം അടുത്ത കൂട്ടുകാരോട് ജംഷീദ് പങ്കുവച്ചു. ആ സംഭാഷണങ്ങൾക്കിടെയാണ് ബാഡ്മിന്റണിനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് ജംഷീദ് മനസ്സിലാക്കുന്നത്. സ്ഥലത്തിന് വേണ്ടിയുള്ള അന്വേഷണം മുതൽ ജംഷീദിന്റെ സ്വപ്നത്തിന് വേണ്ടി കൂട്ടുകാരൻ അജ്മൽ ഇംപാല കൂടെച്ചേർന്നു. സ്വപ്നം അല്പം വലുതായിരുന്നതു കൊണ്ടുതന്നെ പണം മുടക്കാൻ കൂടുതൽ ആളുകൾ വേണ്ടിയിരുന്നു. ആഫ്രിക്കയിൽ റിഗ്ഗിൽ ജോലി ചെയ്യുന്ന വടകര സ്വദേശി കൂടിയായ ദീപക്ക് ബാഡ്മിന്റൺ അക്കാഡമി തുടങ്ങാൻ കൂടെക്കൂടാമെന്ന് ജംഷീദിനോട് പറഞ്ഞു. മക്കളായ അന്വയ്, അമേയ് എന്നിവരെ ബാഡ്മിന്റൺ പരിശീലിപ്പിക്കാൻ ഒരുപാട് അലഞ്ഞിരുന്നു ദീപക്ക്. വീട് പണിയാൻ വച്ചിരുന്ന പണമുൾപ്പെടെയുള്ള തന്റെ സമ്പാദ്യം അക്കാഡമിയ്ക്ക് നൽകാൻ ദീപക്ക് തയ്യാറായി. നഗരങ്ങളിലുള്ളവർക്ക് മാത്രമല്ല, ഗ്രാമങ്ങളിലുള്ള കുട്ടികൾക്ക് പോലും ബാഡ്മിന്റൺ എത്തിപ്പിടിക്കാനാവുന്നിടത്താകണം ഒരു സ്ഥാപനം തുടങ്ങേണ്ടതെന്ന് ജംഷീദിന് തോന്നി. മൂന്ന് റെയിൽവേ ക്രോസ് താണ്ടി ബസിൽ ഒരു ഭാഗത്തേക്ക് രണ്ട് മണിക്കൂറോളം സമയമെടുത്ത് പരിശീലനത്തിന് പോയതിന്റെ ബുദ്ധിമുട്ട് ഓർത്തിട്ടായിരുന്നു അത്. സ്വന്തം സ്ഥലമായ തിക്കോടിയിൽ അക്കാഡമി തുടങ്ങാമെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും കണ്ണൂർ ഭാഗത്ത് നിന്നുള്ളവർക്കും കോഴിക്കോട് ഭാഗത്ത് നിന്നുള്ളവർക്കും ഒരുപോലെ എത്തിച്ചേരാൻ സൗകര്യമുള്ള വടകര മതിയെന്ന് തീരുമാനിച്ചു. ഒടുവിൽ വടകര റെയിൽവേസ്റ്റേഷന് തൊട്ടടുത്ത് സ്ഥലം കണ്ടെത്തി. സ്ഥലമുടമ സലീഷ് കുമാറിന്റെ കയ്യിൽ നിന്ന് 20 വർഷത്തേക്ക് സ്ഥലം പണയത്തിന് എടുത്തു. പദ്ധതിയിൽ പണം നിക്ഷേപിക്കാൻ തയ്യാറായി എത്തിയ ഒരാൾ ഈ ഘട്ടത്തിൽ പിന്മാറി. 2 കോടിയോളം ചെലവ് വരുന്ന അക്കാഡമിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചപ്പോഴായിരുന്നു ആ പിന്മാറ്റം. സ്വപ്നം തകരുമെന്ന് തോന്നിയ ദിനങ്ങൾ. എന്നാൽ, കഠിനമായി ആഗ്രഹിച്ചാൽ അത് നടത്തിത്തരാൻ പ്രപഞ്ചമൊട്ടാകെ കൂടെ നിൽക്കുമെന്നത് ഇവരുടെ കാര്യത്തിൽ ശരിയായി. വടകരക്കാരനും കോഴിക്കോട് പ്യുർ സൊല്യൂഷൻ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ അൻഫൽ ഇവരുടെ സംരംഭത്തിൽ കൈകോർക്കുന്നത് അപ്പോഴാണ്. സ്കൂൾ, കോളേജ് കാലഘട്ടത്തിൽ ബാഡ്മിന്റണിനോട് അതിയായ ഇഷ്ടമുണ്ടായിട്ടും ജില്ലാതല മത്സരങ്ങൾക്ക് അപ്പുറം വളരാൻ കഴിയാതിരുന്നത് മതിയായ പരിശീലനം ലഭിക്കാത്തതു കൊണ്ടാണെന്ന സങ്കടമുണ്ടായിരുന്നു അൻഫലിന്. കോഴിക്കോട്ടെ തന്റെ ബിസിനസ് വളർന്നപ്പോഴെല്ലാം വടകരയിൽ ബാഡ്മിന്റൺ പരിശീലനത്തിനായി ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. അപ്പോഴാണ് ജംഷീദിന്റെയും കൂട്ടുകാരുടെയും പദ്ധതിയെക്കുറിച്ച് അറിയുന്നതും കൂടെച്ചേരുന്നതും. അങ്ങനെ 2021ൽ അൾട്ടിമേറ്റ് സ്പോർട്സ് അക്കാഡമിയ്ക്ക് തുടക്കമായി.
പ്രതിസന്ധികളെ നേരിട്ട് സ്വപ്നവുമായി മുന്നോട്ട്
കൊവിഡ് കാലത്തായിരുന്നു അക്കാഡമി തുടങ്ങിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 4 വുഡൻ കോർട്ടുകളും സാധാരണ ബാഡ്മിന്റൺ ക്യാമ്പും ടേബിൾ ടെന്നിസ് കോർട്ടും ഉൾപ്പെടുന്ന അതിവിശാലമായ അക്കാഡമിയിൽ 80 കുട്ടികളുമായി ആയിരുന്നു തുടക്കം. കോച്ച് നാസറിന്റെ അസിസ്റ്റന്റ് ആയിരുന്ന ഫറൂഖ്, മുഹമ്മദ് ഫവാസ്, ഫാമിൽ അഷ്റഫ്, ഗൗതം , ഷാനു എന്നീ അഞ്ച് കോച്ചുമാർക്കൊപ്പം ഒഴിവ് സമയത്ത് ജംഷീദും ചേർന്നാണ് പരിശീലനം നൽകിത്തുടങ്ങി. എങ്കിലും കൊവിഡ് രൂക്ഷമായപ്പോൾ അക്കാഡമി അടച്ചുപൂട്ടേണ്ടി വരുമെന്നായി. എന്നാൽ, പണം മുടക്കിയ കൂട്ടുകാരെല്ലാവരും ഒറ്റക്കെട്ടായി നിന്നു. നഷ്ടമാണെങ്കിലും പൂട്ടേണ്ട, കാത്തിരിക്കാമെന്ന് അവർ തീരുമാനിച്ചു. കൊവിഡ് ദുർബലമായപ്പോൾ അക്കാഡമിയ്ക്ക് വീണ്ടും ജീവൻ വച്ചു. സ്ഥലമുടമ സലീഷിന്റെ മകൾ അടക്കം നൂറിലേറെ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട് ഇപ്പോൾ അൾട്ടിമേറ്റിൽ. കുട്ടികൾക്കുള്ള ബാഡ്മിന്റൺ പരിശീലനത്തിന് പുറമെ മുതിർന്നവർക്ക് പരിശീലനത്തിനായി സ്ഥലം നൽകാനും തുടങ്ങി. ഓൾ കേരള ഇന്റർ ഡിസ്ട്രിക്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്, സ്കൂൾസ് ഡിസ്ട്രിക്ട് ബാഡ്മിന്റൺ ടൂർണമെന്റ്, അശ്വിൻ പോൾ മെമ്മോറിയൽ നാഷണൽ ലെവൽ ടൂർണമെന്റ്, തുടങ്ങി നിരവധി ടൂർണമെന്റുകളും ഇതിനോടകം അൾട്ടിമേറ്റ് സംഘടിപ്പിച്ചു.
ബാഡ്മിന്റൺ പരിശീലനത്തിനൊപ്പം തന്നെ കരാട്ടെ, സുംബ പരിശീലനവും ജിംനേഷ്യവും അൾട്ടിമേറ്റിന്റെ വിജയത്തിലേക്കുള്ള കുതിപ്പിന് ശക്തിയേകി. ഇപ്പോൾ 200 ലേറെ പേർ പരിശീലനത്തിനെത്തുന്ന ജിംനേഷ്യത്തിനൊപ്പം വനിതകൾക്ക് മാത്രമായി മറ്റൊരു എയർ കണ്ടീഷൻഡ് ജിംനേഷ്യവും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. അൾട്ടിമേറ്റിന്റെ വളർച്ചയ്ക്ക് കൂട്ടായി മറ്റൊരു പങ്കാളി കൂടിയെത്തിയിട്ടുണ്ട്. കുവൈറ്റിൽ ബാഡ്മിന്റൺ അക്കാഡമി നടത്തുന്ന സാജിദ് കോട്ടക്കൽ. പങ്കാളികളെല്ലാവരും ഒരുപോലെ ബാഡ്മിന്റൺ പ്രേമികളായതിനാൽ ബിസിനസ് എന്നതിലുപരി തങ്ങളുടെ സ്വപ്നം ഫലവത്താക്കുക എന്നതിനാണ് പ്രാധാന്യം കല്പിച്ചിരിക്കുന്നത്. എന്നിരുന്നാലും നഷ്ടം വരാതിരിക്കാനും കൂടുതൽ മേഖലകളിലേക്ക് കുട്ടികൾക്കും മുതിർന്നവർക്കും അവസരങ്ങളൊരുക്കാനും സ്കേറ്റിംഗ്, നീന്തൽ പരിശീലനങ്ങൾ കൂടി അക്കാഡമിയിൽ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇവർ.