സ്വന്തക്കാരാലും മക്കളാലും ഉപേക്ഷിക്കപ്പെട്ടും അല്ലാതെയും വൃദ്ധസദനത്തിലും മറ്റും താമസിക്കുന്ന വയോജനങ്ങൾക്ക് സൗജന്യമായി സിനിമ കാണാൻ അവസരമൊരുക്കുകയാണ് ജനനം 1947 പ്രണയം തുടരുന്നു എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. മാർച്ച് 15ന് തിയേറ്ററുകളിലെത്തുന്ന സിനിമ കേരളത്തിലെവിടെയും കാണാനുള്ള സൗകര്യമൊരുക്കുമെന്ന് സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ അഭിജിത്ത് അശോകൻ പറയുന്നു. വയോജനസംഘടനയിലുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇത്തരത്തിൽ ഗ്രൂപ്പ് ആയി സിനിമ കാണാൻ ആഗ്രഹമുള്ള വൃദ്ധസദനത്തിലെയോ സംഘടനയിലെയോ അധികൃതർ ഇതിനായി അണിയറ പ്രവർത്തകരെ ബന്ധപ്പെട്ടാൽ മാത്രം മതി. ബന്ധപ്പെടേണ്ട നമ്പർ - +91 79075 75306.
ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം. വാർദ്ധക്യകാലത്ത് ഒറ്റപ്പെട്ടുപോയ രണ്ടുപേർ വിവാഹിതരാകുന്നതും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെറുപ്പകാലത്ത് ഒന്നിക്കാൻ സാധ്യത ഇല്ലാത്ത രണ്ടുപേർ കണ്ടുമുട്ടുന്നതും ഒന്നിക്കാൻ തീരുമാനിക്കുന്നതും ഒരു വൃദ്ധസദനത്തിൽ വച്ചാണ്. നാല്പതു വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള, ഹെലൻ എന്ന ചിത്രത്തിലെ സെക്യൂരിറ്റിയുടെ വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് ജനനം 1947 പ്രണയം തുടരുന്നുവിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോൽ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവർ ആണ് മറ്റു താരങ്ങൾ.
പത്തിലേറെ വൃദ്ധസദനങ്ങൾ ഇതിനോടകം സിനിമ കാണാൻ താത്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ പറയുന്നു. "വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ പണ്ടത്തേതിൽ നിന്ന് വളരെ കൂടുതൽ ആളുകൾ അനുഭവിച്ചു വരികയാണ്. സമീപകാലത്ത് വാർദ്ധക്യത്തിൽ വിവാഹം കഴിക്കുന്നവരുടെ വാർത്തകൾ നിരവധിയായി വരുന്നുണ്ട്. അത്തരത്തിൽ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടുത്ത ചിത്രമാണിത്. പ്രായമായവരിലേക്ക് ഈ സിനിമ എത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തരം ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. നിരവധി സഹായമനസ്കരായ ആളുകളുടെ പിന്തുണയോടെയാണ് ഈ ഷോകൾ നടത്തുക. " സംവിധായകൻ അഭിജിത്ത് അശോകൻ പറയുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.