കോടികളുടെ പണക്കിലുക്കത്തിനൊപ്പം മികച്ച സിനിമകളിറങ്ങിയതിന്റെ സന്തോഷത്തിലാണ് മലയാളസിനിമ 2024ൽ ഇതുവരെ. അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിൽ തുടങ്ങി പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നിങ്ങനെ സിനിമകൾ കേരളത്തിലും പുറത്തും ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അതിനിടയിൽ നല്ല പ്രമേയവുമായെത്തിയ ഒരു കുഞ്ഞുസിനിമ സിനിമാപ്രേക്ഷകരുടെ ഇഷ്ടം നേടുകയാണ്. ജനനം 1947, പ്രണയം തുടരുന്നു!.
കോലുമിട്ടായി എന്ന ചിത്രത്തിലൂടെ സംസ്ഥാനപുരസ്കാരം സ്വന്തമാക്കിയ നിർമ്മാതാവ് അഭിജിത്ത് അശോകൻ ആദ്യമായി സംവിധാനത്തിലേക്ക് ചുവട് വച്ചിരിക്കുകയാണ് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രത്തിലൂടെ. എന്നാൽ, ഒരു നവാഗതന്റെ യാതൊരു ആശങ്കകളുമില്ലാതെ തനിക്ക് പറയാനുള്ള കഥ ഒരു കവിത പോലെ ചിത്രീകരിച്ചിട്ടുണ്ട് അഭിജിത്ത്. എഴുപതുകളിലെത്തിയ ശിവൻ എന്ന വൃദ്ധസദനത്തിലെ കെയർടേക്കറും അവിടുത്തെ അന്തേവാസിയായ ഗൗരിടീച്ചറും വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും അതിന് ശേഷമുള്ള അവരുടെ മനോഹരമായ ജീവിതവുമാണ് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രത്തിന്റെ പ്രമേയം. വൃദ്ധസദനത്തിലെ ജീവിതം മടുത്ത, ഒരു വീട്ടിലെ സുരക്ഷിതത്വത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഗൗരിടീച്ചറോട്, വിവാഹം കഴിച്ചാൽ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ശിവൻ പറയുന്നിടത്താണ് കഥയുടെ തുടക്കം. ഒരു പ്രായം കഴിഞ്ഞാൽ ജാതിയോ മതമോ പണമോ നിറമോ ഒന്നും പ്രണയിക്കുന്നതിനും വിവാഹിതരാകുന്നതിനും മനുഷ്യരെ ബാധിക്കില്ലെന്നും വിലങ്ങുതടിയാവുക പ്രിയപ്പെട്ടവരുടെ ഈഗോ മാത്രമാണെന്നും ഈ ചിത്രത്തിലൂടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ പറഞ്ഞുവയ്ക്കുന്നു. ആ പ്രായത്തിൽ പ്രണയം എന്നതിലുപരി സഹാനുഭൂതിയും സൗഹൃദവും സ്വന്തമെന്ന് പറയാനുള്ള ബന്ധവും കേട്ടിരിക്കാനുള്ള മനസ്സുമൊക്കെയാണ് ആളുകൾ തേടുകയെന്ന് ചിത്രം മനോഹരമായി കാട്ടിത്തരുന്നുണ്ട്. ലൈംഗികത എന്നതിലുപരി പങ്കാളിയിൽ നിന്ന് എന്തൊക്കെയാണ് മറുപക്ഷത്തിലുള്ളയാൾ പ്രതീക്ഷിക്കുകയെന്ന് ചെറുപ്പക്കാർക്ക് ഒരു പാഠം കൂടിയാണ് ജനനം 1947, പ്രണയം തുടരുന്നു.
ശിവന്റെ നാടും കർഷകൻ കൂടിയായ ശിവന്റെ ജീവിതരീതികളുമെല്ലാം ഒരു നാട്ടിൻപുറത്തെത്തിയ പ്രതീതി പ്രേക്ഷകന് നൽകുന്നുണ്ട്. നൈസർഗികമായി വരുന്ന തമാശകളും കണ്ണുനീരണിയിക്കുന്ന കഥാസന്ദർഭങ്ങളുമെല്ലാം നാടകീയതയില്ലാതെ പകർത്തപ്പെട്ടിട്ടുണ്ട്. കഥാപാത്രങ്ങളായ നടീനടന്മാരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന് ബലമേകുന്ന മറ്റൊരു ഘടകം. വർഷങ്ങളായി മലയാള സിനിമാരംഗത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയ കോഴിക്കോട് ജയരാജൻ ആണ് ശിവൻ എന്ന നായകവേഷത്തിലെത്തിയത്. ഒകെ കൺമണി പോലുള്ള ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ ലീല സാംസൺ ആണ് ഗൗരിടീച്ചറായത്. പേരക്കുട്ടിയ്ക്കായി കൊടുത്തുവിട്ട പലഹാരം വാങ്ങാൻ പോലും തയ്യാറാകാതെ മകൻ പാതിവഴിയിൽ ഉപേക്ഷിച്ച കാര്യം മറച്ചുവയ്ക്കാൻ കഥയുണ്ടാക്കി പറയുമ്പോൾ അത് നുണയാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്ന് ഒരു നോട്ടം കൊണ്ട് ഗൗരി ശിവനെ അറിയിക്കുന്നുണ്ട്. ജയരാജൻ പൂർണ്ണമായും കഥാപാത്രമായി മാറുമ്പോൾ ഭാഷ ഉൾക്കൊള്ളാനാവത്തതിനാലാകാം ചിലയിടങ്ങളിൽ നായികയുടെ അഭിനയത്തിന് ഒഴുക്കില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്ന കാര്യം മറച്ചുവയ്ക്കാനാവില്ല. ഇവർക്കൊപ്പം നോബി മാർക്കോസ്, അനുസിത്താര, ദീപക് പറമ്പോൽ, പൗളി, ഇർഷാദ് തുടങ്ങിയ പരിചിത താരങ്ങൾക്കൊപ്പം കള്ളുഷാപ്പിലെ കൂട്ടുകാർ അടക്കം ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നവർ പോലും തങ്ങളുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട്. ഗോവിന്ദ് വസന്തയുടെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.
എഴുപതു വയസിനിടെ ആരും തന്നെ സാറേ എന്ന് വിളിച്ചിട്ടില്ല എന്നും സൗന്ദര്യമുള്ളവരെയാണ് സാർ എന്ന് വിളിക്കുക എന്നാണ് കരുതിയിരുന്നതെന്നും ശിവൻ ഗൗരിയോട് പറയുന്നുണ്ട്. നൃത്തലോകത്തെ സൗന്ദര്യം മാനദണ്ഡമാകുന്നതിനെ കുറിച്ച് വിവാദങ്ങളും ചർച്ചകളും കൊഴുക്കുമ്പോൾ ഒരു കാലഘട്ടത്തെ സൗന്ദര്യബോധം എത്രത്തോളം ബാധിച്ചുവെന്ന് ഈ രംഗം കാട്ടിത്തരുന്നുണ്ട്. അതേസമയം, എഴുപതാം വയസിലും ഭാര്യയായാൽ ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണം ഉണ്ടാക്കേണ്ട ആളാണെന്ന ധാരണ അറിയാതെയെങ്കിലും ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട്. എങ്കിലും സ്ത്രീ ശാക്തീകരണം അല്ല ജീവിതത്തിന്റെ അവസാനഘട്ടത്തിലെ സൗഹൃദമാണ് പറയാൻ ഉദ്ദേശിച്ചത് എന്ന കാരണത്താൽ ഇത്തരത്തിലുള്ള വീഴ്ചകളെ പ്രേക്ഷകന് കണ്ടില്ലെന്ന് നടിക്കാം. എം.ടി വാസുദേവൻ നായരുടെ ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്ന ജനനം 1947, പ്രണയം തുടരുന്നു കുടുംബവുമൊത്ത് കാണാവുന്ന മനോഹരമായ ചിത്രമാണെന്നതിൽ തർക്കമില്ല.